Saturday, October 11, 2014

കലാലയത്തിലേക്കൊരു മടക്കയാത്ര


അവൾ പഴയതിലും കൂടുതൽ സുന്ദരി ആയിരിയ്ക്കുന്നു...

വർഷങ്ങൾക്ക് ശേഷം കണ്ടതിനാലാണോ അങ്ങനെ തോന്നിയത്?...

ത്രസിപ്പിക്കുന്ന കലാലയ ജീവിതം ആഘോഷമാക്കുവാൻ താങ്ങും തണലുമായിരുന്ന അവൾക്ക് കാലത്തിന്റേതായ രൂപ വത്യാസങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, സിരകളിൽ അഗ്നി പടർത്തുന്ന ആ സാമീപ്യത്തിന് തെല്ലും മാറ്റമില്ലാത്തതു പോലെ...

ഇവൾ, ഞങ്ങളുടെ പ്രിയ കലാലയം.. ഗവണ്മെന്റ് എന്ജിനീയറിംഗ് കോളെജ് കോട്ടയം..

അവിചാരിതമായാണ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ യോഗത്തിന് എത്തിപ്പെട്ടത്.. അതും പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം. അപ്രതീക്ഷിതമായി കണ്ട പല മുഖങ്ങളും സുവർണ്ണ കാലഘട്ടത്തിന്റെ ഗതകാല സ്മരണകളിലേയ്ക്കൊരു തിരിച്ചു പോക്കിന് കാരണമായി എന്നത് സത്യമാണ്.. കാമ്പസിനെ പച്ച പുതപ്പിക്കുന്ന ഈ റബ്ബർ മരങ്ങൾക്കും, അതിനിടയിലൂടെ വളഞ്ഞ് പുളഞ്ഞൊഴുകുന്ന വഴികൾക്കും, എന്തിന് ഈ കലുങ്കുകൾക്ക് വരെ പറയുവാൻ എത്രയെത്ര കഥകൾ ഉണ്ടാവും?

പഠനത്തേക്കാൾ, പ്രണയവും രാഷ്ട്രീയവും സിനിമയുമൊക്കെ ചർച്ചാ വിഷയങ്ങളായിരുന്ന ക്ലാസ് മുറികൾക്കൊന്നും യാതൊരു മാറ്റവും ഇല്ല.. ഓർമ്മ പുതുക്കലെന്നോണം ഒരു ബെഞ്ചിൽ ഇരുന്നുമുന്പിലെ ഡെസ്കിൽ വളരെ കഷ്ടപ്പെട്ട്, വൃത്തിയുള്ള അക്ഷരത്തിൽ ഇങ്ങനെ കോറിയിട്ടിരുന്നു, "തുറന്നു പറയാത്ത ഇഷ്ടം മനസ്സിന്റെ വിങ്ങലാണ്".. ക്ലാസ് മുറികൾക്ക് മാത്രമല്ല പുതിയ തലമുറകൾക്കും വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു!!

പുകവലി നിർത്തിയെങ്കിലും പഴയ സ്നേഹിതരുടെ കൂടെ ഒരു ഗോൾഡ് ഫിൽറ്ററിനു തിരി കൊളുത്തി ഷെയർ ചെയ്തു.. ഗൾഫ് നാടുകളിൽ ലഭിയ്ക്കുന്ന വില കൂടിയ സിഗരറ്റുകൾക്ക് പകർന്നു തരാൻ പറ്റാത്ത ഒരു ലഹരിനഷ്ട സൗഹൃദങ്ങളുടെ നൊമ്പരപ്പെടുത്തലുകൾ കൂടി ആ പുകച്ചുരുളുകളിൽ അടങ്ങിയിരിക്കണം

ഒടുവിൽ പഴയ കാല രാഷ്ട്രീയ വൈരികൾ സമ്മർ സാന്റ് ബാറിലെ ടേബിളിനു ചുറ്റുമിരുന്ന് ഓരോ പെഗ്ഗ് അടിച്ചു പിരിയുമ്പോഴും ഇതു പോലൊരു കണ്ടു മുട്ടൽ, ഇതിലും കൂടുതല് സുഹ്രുത്തുക്കളുമായി ഇനിയും ഉണ്ടാവണേ എന്നു മനസ്സാ ആഗ്രഹിച്ചിരുന്നു.. :-)